ബയോഗ്രഫി
ജനനം:
ചേര്‍ത്തല താലൂക്കിലെ കുത്തിയതോട്ടില്‍ പുരാതന നായര്‍ കുടുംബമായ വാളത്താറ്റ് 1079 കന്നിമാസം പതിനൊന്നാം തീയതി ജനിച്ചു. പിതാവ് ശ്രീ. വേലായുധപ്പണിക്കര്‍ മാതാവ് ശ്രീമതി. വാളത്താറ്റ് കാര്‍ത്ത്യായനിയമ്മ. പിതാവ് പള്ളുരുത്തിയിലെ പ്രശസ്ത നായര്‍ കുടുംബമായ ആട്ടുവള്ളിയിലെ ഒരു അംഗമായിരുന്നു. കൊച്ചി രാജാവ് കല്‍പ്പിച്ച് അദ്ദേഹത്തിന് ‘ആശാന്’ സ്ഥാനം നല്‍കിയിരുന്നു.
ബാല്യം, വിദ്യാഭ്യാസം:
ഒന്‍പതു വയസ്സുവരെ പിതാവിനോടൊപ്പം പള്ളൂരുത്തിയില്‍ കഴിഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം അവിടെയായിരുന്നു. അതിനുശേഷം കോടംതുരുത്ത് വാണീവിലാസം സ്കൂളില്‍ചേര്‍ന്നു.അമ്മാവന്മാരുടെനിയന്ത്രണത്തിലായിരുന്നു ആകാലഘട്ടത്തില്കഴിഞ്ഞത്.സെക്കന്ററിവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് തൈക്കാട്ടുശ്ശേരി, ചേര്‍ത്തല, വൈക്കം, വടക്കന്‍പറവൂര്‍, മാവേലിക്കര, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലായിട്ടാണ്. പല സ്കൂളുകളിലും ഒരു വര്‍ഷം തികച്ചു പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തതുകൊണ്ടാണ് വൈക്കം സ്കൂളിലെ പഠനം മുടങ്ങിയത്. പഠിച്ചിരുന്ന കാലത്ത്നല്ലൊരു ഫുട്ബോള്‍ കളിക്കാരനുമായിരുന്നു തുടര്‍ന്ന് ഉപരിപഠനാര്‍ത്ഥം കല്‍ക്കത്തക്ക് പോയി. അവിടെ ഇന്റെര്‍ മീഡിയറ്റിന് രണ്ടാംവര്‍ഷം പഠിക്കുമ്പോള്‍ പ്രസിദ്ധനായ ശ്രീ. സി. ആര്. ദാസുമായി ബന്ധപ്പെടുകയും ‘ഫോര്‍വേഡ്’ പത്രത്തിന്റെ പത്രാധിപ സമിതിയില്‍ അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്തു.സ്വാതന്ത്ര്യസമരത്തിന്റെമുന്നണിപ്പോരാളികളായ ബംഗാളികളോടൊത്ത് നിരവധി സമരങ്ങളില്പങ്കെടുക്കുകയുണ്ടായി. രവീന്ദ്രനാഥടാഗോറിന്റെ വിഖ്യാതമായ ശാന്തിനികേതനില്‍ ചേര്‍ന്നു പഠിച്ചുകൊണ്ടിരിക്കെ, മഹാത്മജിയുടെയും മറ്റും പ്രബോധനങ്ങളാല്അകൃഷ്ടനായിസ്വാതന്ത്ര്യസമരസന്നദ്ധഭടനായിമാറുകയാണുണ്ടായത്.
മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച കുറ്റത്തിന് ഇന്ത്യന്‍ ഒപീനിയന്‍ പത്രത്തിന് ന്യൂസ് ശേഖരിച്ചതിന്റെ പേരില്‍ കലാലയത്തില്‍ നിന്നും ബഹിഷ്കൃതനായി. ഉപരിപഠനത്തിന് അമ്മാവന്മാര് ആത്മാര്‍ത്ഥമായി ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. സാമൂഹ്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുവാനുള്ള അഭിവാഛയില് നിന്നും മാതാപിതാക്കള്‍ക്കോ മറ്റുള്ളവര്‍ക്കോ പിന്തിരിപ്പിക്കാനായില്ല.
വിവാഹം:
പതിനാറാം വയസ്സില്‍ വിവാഹം കഴിച്ചു. മൂത്ത അമ്മാവന്റെ മകള്‍ മാടം ഭാഗത്ത് ശ്രീമതി മീനാക്ഷിയമ്മയായിരുന്നു വധു. വധുവിന് 13 വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. പഴയ ആചാരപ്രകാരമുള്ള അവരുടെകെട്ടുകല്യാണം ബാല്യത്തില്‍ തന്നെ നടത്തിയിരുന്നു. ഒരേ വീട്ടില്‍ ഒരുമിച്ചു കഴിഞ്ഞിരുന്നതുകൊണ്ട് വിവാഹ ജീവിതത്തില്‍ വലിയ പുതുമകളൊന്നും അവര്‍ക്ക് തോന്നിയില്ല. അദ്ദേഹത്തിന്റെ സ്വതന്ത്രമായപ്രവര്ത്തനങ്ങള്ക്ക് വിവാഹംകൂടുതല്സഹായകരമാവുകയാണുണ്ടായത്. പൊതുപ്രവര്ത്തനങ്ങളില്ഭാര്യയുടെപൂര്ണ്ണപിന്തുണയുണ്ടായിരുന്നു ജി. രവീന്ദ്രന്‍നായര്‍, ജി. രാമചന്ദ്രന്‍നായര്‍, ജി. പത്മനാഭന്, എം. സരസ്വതി, ജി. രാമന്‍കുട്ടി നായര്‍, ജി. വിശ്വംഭരന് നായര്‍ എന്നിവരാണ് മക്കള്‍.
പൊതുപ്രവര്‍ത്തനങ്ങള്‍:
മദ്യവര്ജ്ജനപ്രസ്ഥാനത്തിലും ശ്രീ. റ്റി. കെ. മാധവന്റെ നേതൃത്വത്തില്‍ നടന്ന വൈക്കം സത്യാഗ്രഹത്തിലും മുന്നണിപ്പോരാളിയായിരുന്നു. തുറവൂരില്‍ വച്ചുനടന്ന മഹാസമ്മേളനത്തില്‍ നിയമലംഘനം നടത്തി അറസ്റ്റ് വരിച്ചു. അന്നു ശ്രീ. കെ. ജി. ഗോപാലകൃഷ്ണനും, ശ്രീ. കെ. എസ്. പരമേശ്വരന് പിള്ളയും അറസ്റ്റ് വരിച്ചവരില്‍ പ്രമുഖരാണ്. 1936ല്‍ ക്ഷേത്രപ്രവേശനം നിയമം മൂലം അനുവദിച്ചെങ്കിലും പലക്ഷേത്രങ്ങളിലുംഅത്നടപ്പിലാക്കിയിരുന്നില്ല.
ചേര്ത്തലവേളോര്വട്ടംക്ഷേത്രത്തില്പ്രവേശനംനടപ്പിലാക്കുന്നതിനുവേണ്ടിസമരംനടത്തിയ കേസ്സില്അദ്ദേഹംപ്രധാനപ്രതിയായി.ഇക്കാരണത്താല്ഏതാനുംകരയോഗങ്ങള്അദ്ദേഹത്തെ ബഹിഷ്ക്കരിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തിന്റെ വിവിധഘട്ടങ്ങളില്പ്രത്യേകിച്ച്ദേശവസ്ത്രബഹിഷ്ക്കരണത്തിലും, സ്വദേശിഖാദിപ്രസ്ഥാനത്തിന്റെ പ്രചാരണത്തിലുംകലവറയില്ലാതെ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട് വയോജന വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്ത്തനംസവിശേഷശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. ജാതിഭേദമില്ലാതെ പ്രായമായവരെ അവരുടെ സമയവും സൗകര്യവും നോക്കി സംഘടിപ്പിച്ച് അറിവ് പകര്‍ന്നിരുന്നു. ധാരാളം വായനശാലകള്‍ സ്ഥാപിക്കുകയുംഅവിടെയെല്ലാംഈലക്ഷ്യത്തില് ചര്‍ച്ചാ ക്ലാസ്സുകളും മറ്റും സംഘടിപ്പിക്കുകയും ചെയ്തു.സഹകരണരംഗത്തുള്ളപ്രവര്ത്തനമാണ് ഒരു പക്ഷെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്. നാടിന്റെ നാനാഭാഗത്തുമായി ധാരാളംസംഘങ്ങള് സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തു.
ചേര്ത്തലതാലൂക്കില്സംഘങ്ങളുടെസംഘം1051നമ്പര്സഹകരണബാങ്ക്)സ്ഥാപിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. കേരളത്തിലെ ഏറ്റവും പ്രമുഖസഹകാരിയായിരുന്നശ്രീ.കെ.ജി.ഗോപാലകൃഷ്ണന്ആദ്യംഅദ്ദേഹത്തിന്റെ ഗുരുവുംപിന്നീട്സഹപ്രവര്ത്തകനുംആയിരുന്നു. സഹകരണ രംഗത്ത് പല പരീക്ഷണങ്ങളും, സ്കൂളുകള്‍, സിനിമ, കൃഷി തുടങ്ങി പലതും നടപ്പിലാക്കുകയുണ്ടായി. കയര്‍ സ്പെഷ്യല്ഓഫീസറായിരുന്ന ശ്രീ. കെ. കരുണാകരപ്പണിക്കര്‍ വളരെക്കാലം അദ്ദേഹത്തോടൊപ്പം ഈ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു സഹകരണ രംഗത്ത്ഒരുകാര്ഷികകോളേജ് രൂപീകരിക്കുവാനുള്ള ആഗ്രഹംസഫലമായില്ല.ചേര്ത്തസഹകരണയൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയിരുന്ന പട്ടണക്കാട് ഹൈസ്കൂളിന്റെ മാനേജര്‍ സ്ഥാനം ദീര്‍ഘകാലം അദ്ദേഹം വഹിക്കുകയുണ്ടായി. ചമ്മനാട്, പട്ടണക്കാട് ഹൈസ്ക്കൂളുകളില്‍ എസ്. എസ്. എല്‍. സി. ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന കുട്ടികള്‍ക്ക് ഓരോ സ്വര്‍ണ്ണമെഡല്‍ അദ്ദേഹം നല്‍കിയിരുന്നു.യുഗപ്രഭാവനായമന്നത്ത്പത്മനാഭന്റെ സഹപ്രവര്‍ത്തകനായ വേലുക്കുട്ടി മേനോനും മറ്റും രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റ൦ വരെ സംഘടിച്ച് സംഘടന കൊണ്ട്ശക്തരാകുവാന് നായര്‍ സമുദായത്തെ ഉല്ബോധിപ്പിച്ച കാലഘട്ടത്തിന്റെ അലയൊലി ചേര്‍ത്തലയിലും മുഴങ്ങി.
ചേര്‍ത്തലയില്‍ ശ്രദ്ധേയരായിരുന്ന യുവത്വത്തിന്റെ പ്രതീകങ്ങളായ ശ്രീ.വി.എ.ഗോപാലന്നായര്, ശ്രീ.കെ.ജി.ഗോപാലകൃഷ്ണന്, ശ്രീ.കട്ടിയാട്ട് ശിവരാമപ്പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് ചേര്‍ത്തലയുടെ പല ഭാഗങ്ങളിലും നായര്‍ സമാജങ്ങള്‍ സ്ഥാപിക്കുകയും യുവാക്കളില്‍ സംഘടനബോധവും ദേശീയബോധവും വളര്‍ത്തുകയും ചെയ്തു. ആ ഘട്ടത്തില്‍ ശ്രീ.വി.എ.ജി.യെ സമുദായാചാര്യന്കരയോഗങ്ങളുടെരജിസ്ട്രാറായിനിയമിക്കുകയുണ്ടായി. പഞ്ചായത്ത് , കരയോഗം, ക്ഷേത്രയോഗം തുടങ്ങിയ രംഗങ്ങളിലും ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. വളമംഗലംവടക്ക്കരയോഗത്തിന്റെപ്രസിഡണ്ടായിരിക്കുമ്പോഴാണ്അവിടെ ഒരുപ്രൈമറിസ്കൂള്സ്ഥാപിച്ചത്.അതാണിപ്പോഴത്തെ വളമംഗലം നോര്‍ത്ത് എല്‍. പി. സ്കൂള്‍ എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, തുറവൂര്‍ കര്‍ഷകസംഘം പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍:
ഒരു മുഴുവന്‍ സമയകോണ്ഗ്രസ്സ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിലും, പിന്നീട് കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി നിര്‍വ്വാഹക സമിതിയിലും അംഗമായും, തുറവൂര്‍ നിയോജകമണ്ഡലംപ്രസിഡന്റായുംപ്രവര്ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ രംഗത്ത് ഏവരാലും അംഗീകരിക്കപ്പെട്ട തികഞ്ഞ ഗാന്ധിയനായിരുന്നു. പാര്‍ട്ടി നേരിട്ടിരുന്ന വിഷമപ്രശ്നങ്ങള്‍ക്ക് അനുയോജ്യമായ പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് അദ്ദേഹത്തിന് ആസാധാരണമായ കഴിവുണ്ടായിരുന്നു. കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച, ജനശ്രദ്ധ പിടിച്ചുപറ്റിയ വെളുത്തുള്ളിക്കായല്‍ സമരത്തിന്റെ നെടുനായകന് അദ്ദേഹമായിരുന്നു. പരേതനായ വര്ക്കിത്തരകനും അദ്ദേഹത്തിന്റെ സഹപ്രവര്ത്തകന് ആയിരുന്നു.
കുറച്ച് കാലം അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യസ്നേഹമായിരുന്നു അതിനു കാരണം. യശ്ശശരീരനായ ശ്രീ.എം.എന്‍ ഗോവിന്ദന് നായര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. അരൂര്‍ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി തെങ്ങുകയറ്റത്തൊഴിലാളി യൂണിയന് രൂപീകരിച്ചത് അദ്ദേഹമാണ്. പുന്നപ്ര വയലാര്‍ സമര കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും എന്നെന്നേക്കുമായി പിന്മാറി. നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടാതെ വാരിക്കുന്തവും മുളകുപൊടിയുമായിഅനുയായികള്സര്.സി.പി.യുടെ നിറതോക്കിനുനേരെ എടുത്തു ചാടിയതാണ് അതിനു കാരണമായി പറയപ്പെടുന്നത്.
1938ല്‍ സുഭാഷ്ചന്ദ്രബോസ് കോണ്‍ഗ്രസ്സ് പ്രസിഡന്റാവുകയും ബോസും ജവഹര്ലാല്നെഹ്റുവുമടക്കം കോണ്‍ഗ്രസിലെ ഇടതുപക്ഷം ശക്തിപ്പെടുകയും ചെയ്ത കാലം. കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുമായി ചേര്ന്ന്പ്രവര്ത്തനം ശക്തിപ്പെടുത്തി മുന്നോട്ടുപോയപ്പോള്‍ അരൂര്‍ ഒരു പുര കത്തിച്ചു എന്ന് ആരോപിച്ച് ഒരു കള്ളക്കേസ്സുണ്ടാക്കി ശ്രീ.വി.എ.ജി.യെയും സ:സി.ജി.സദാശിവനെയും അറസ്റ്റ്ചെയ്യുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്തു.
അക്കാലത്ത് കയര്‍ഫാക്ടറി തൊഴിലാളി യൂണിയന്റെ നേതൃസ്ഥാനം സ: റ്റി.വി. തോമസ്സിനും അദ്ദേഹത്തിനുമായിരുന്നു. സ്വാതന്ത്ര്യം പ്രാപ്തിക്കു മുന്‍പും അതിനുശേഷവും പലതവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. സര്. സി.പി. യെ വെട്ടിയ കേസ്സിനോടനുബന്ധിച്ചാണ് അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ടത്.
മന്നശങ്കറന്മാരുടെ ‘ഹിന്ദുമണ്ഡലം’ ശക്തി പ്രാപിച്ച ഒരു പ്രസ്ഥാനമായിരുന്നു. കോണ്‍ഗ്രസ്സിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള അതിന്റെ മുന്നേറ്റം തടയുന്നതിനും ആവശ്യമായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും, ഒരു മൂന്നംഗ കമ്മറ്റി രൂപീകരിക്കുകയുണ്ടായി. ശ്രീ. റ്റി.എം. വര്‍ഗ്ഗീസ്, ശ്രീ. കുമ്പളത്ത് ശങ്കുപ്പിള്ള ശ്രീ. വി.എ. ഗോപാലന്നായര്, എന്നിവരായിരുന്നു അതിലെ അംഗങ്ങള്‍. ഹിന്ദു മണ്ഡലം അവസാനം തകര്‍ന്നുപോകുകയായിരുന്നു.
സ്വാതന്ത്രപ്രാപ്തിക്കുശേഷം രണ്ടാമതു നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി നിന്ന് മത്സരിച്ച് പരാജയപ്പെട്ടു. സ്വതന്ത്രനായി നിന്ന് മത്സരിക്കുവാനുണ്ടായ കാരണം സംഘടനയില്‍ ഉണ്ടായിരുന്ന സമുദായിക വാദവും കാലുവാരലുമെല്ലാമാണ്. അന്ന്ജയിച്ചത് ശ്രീമതി കെ.ആര്.ഗൗരിയമ്മയാണ്.സംഘടനയില്‍നിന്നുള്ള ഹൃസ്വമായ ഈ മാറി നില്‍പ്പിനുശേഷം അദ്ദേഹം വീണ്ടുംകോണ്ഗ്രസിന്റെസജീവപ്രവര്ത്തനങ്ങളില് വ്യാപൃതനായി.
വിമോചന സമരം:
കേരളത്തെയാകെ ഇളക്കിമറിച്ചതും അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ഡിസ്മിസ് ചെയ്യുന്നതിനു ഇടയാക്കിയതുമായ വിമോചന സമരകാലത്ത് അതിന്റെ ചേര്‍ത്തലയിലെ നേതൃത്വം വഹിച്ചത് അദ്ദേഹമായിരുന്നു. അന്ന് അദ്ദേഹം നടത്തിയ നിരാഹാര സത്യാഗ്രഹം മന്നത്ത് പത്മനാഭന് നേരിട്ട് ഇടപെട്ടാണ് അവസാനിപ്പിച്ചത്.
ഖാദി പ്രസ്ഥാനം:
സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രത്യേകിച്ച് വിദേശ വസ്ത്ര ബഹിഷ്കരണത്തിലും സ്വദേശി ഖാദി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും അദ്ദേഹത്തിനുണ്ടായിരുന്ന താല്പര്യം എടുത്തുപറയേതുതന്നെയാണ്. 1972-ല്‍ കേരള ഖാദിബോര്‍ഡില്‍ കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ പ്രതിനിധിയായി നിയോഗിക്കപ്പെട്ടതിനെത്തുടര്ന്നാണ്തന്റെ നാട്ടിലും ഖാദി പ്രസ്ഥാനത്തിന് രൂപം നല്കുവാന് ശ്രമിച്ചത്. അതിന്റെ ഫലമായിട്ടാണ് 10-1-1973 ല്‍ പട്ടണക്കാട് ബ്ലോക്ക് ഖാദിവ്യവസായസഹകരണസംഘം എന്ന പേരില്‍ തുറവൂരില്‍ ഒരു പ്രസ്ഥാനം ഉടലെടുത്തത്. സംഘം പ്രവര്‍ത്തിക്കുന്ന ഒന്നര ഏക്കറിലധികം സ്ഥലം അദ്ദേഹത്തിന്റെ ഉറ്റബന്ധുവായ അഡ്വ: എം. എന്‍. പരമേശ്വരന് പിള്ള നാമമാത്രമായ വില പറ്റികൊണ്ട് അദ്ദേഹത്തിന് നല്‍കുകയും അദ്ദേഹം അത് സംഘത്തിന് കൈമാറുകയുമാണുണ്ടായത്. ജീവിതത്തിന്റെ സായംസന്ധ്യ മുഴുവന്‍ ചെലവഴിച്ചത് ഈ പ്രസ്ഥാനത്തിനു വേണ്ടിയായിരുന്നു. ഒരിക്കലും ഉണരാത്ത ഉറക്കത്തിനുമുന്‍പ് ആശുപത്രിയിലേക്ക് പോകുന്നതും ഈ സ്ഥാപനത്തില്‍ നിന്നായിരുന്നു.
സാഹിത്യകാരനും വാഗ്മിയും:
അദ്ദേഹം ഒരു നല്ല സാഹിത്യകാരനും വാഗ്മിയും ആയിരുന്നു. ധാരാളം ലേഖനങ്ങളും പ്രബന്ധങ്ങളും, നാടകങ്ങളും, കവിതകളും എഴുതിയിട്ടുണ്ട്. അക്കാലത്തെ പത്രമാസികകളില്‍ അവയൊക്കെ പ്രസിദ്ധീകൃതമായിട്ടുണ്ട്.നാടകത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ആരെയും ആകര്‍ഷിക്കുന്ന വിധത്തില്‍ സുന്ദരവും സുദീര്ഘവുമായി പ്രസംഗിക്കുന്നതിന് ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സുപ്രസിദ്ധ സാഹിത്യകാരനും വാഗ്മിയുമായ ശ്രീ. പി. കേശവദേവ് അദ്ദേഹത്തില്‍ നിന്നാണ് പ്രസംഗകല പഠിച്ചതെന്ന് ‘എതിര്‍പ്പ്’ എന്ന തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക വ്യക്തിത്വം:
തന്റെ ദീര്‍ഘകാലത്തെ രാഷ്ട്രീയസ്വാധീനമുപയോഗിച്ച് തനിക്കോ സ്വന്തക്കാര്‍ക്കോ എന്തെങ്കിലും നേട്ടം ഉണ്ടാക്കികൊടുക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല.. സഹകരണ രംഗത്തും എന്‍.എസ്.എസിലും ജോലികള്‍ വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും ഒന്നും സ്വീകരിച്ചില്ല. അനുവദിച്ചു കിട്ടിയ ഓണറേറിയം വേണ്ടെന്നു വെച്ചു. ആണ്മക്കളുടെ വിവാഹങ്ങള്‍ക്ക് സ്ത്രീധനം വാങ്ങുകയോ ഏകമകളുടെ വിവാഹത്തിന് സ്ത്രീധനം കൊടുക്കുകയോ ചെയ്തില്ല. സ്ത്രീധനം വാങ്ങുന്നതിനും കൊടുക്കുന്നതിനും എതിരായിരുന്നു.ചിലരോടുള്ള അമിതവിശ്വാസം പില്ക്കാലത്ത് സാമ്പത്തിക ക്ലേശങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ആദര്‍ശശുദ്ധി അദ്ദേഹം മരണം വരെ കാത്തുപോന്നു.
സ്വാതന്ത്ര്യസമരഭടന്മാര്ക്കുള്ള താമ്രപത്രം വാങ്ങി സൂക്ഷിച്ചു വച്ചിട്ടുണ്ട്. എന്നാലും അതിനനുവദിച്ചിട്ടുള്ള പെന്ഷന് വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. പെന്ഷന് നിരസിക്കുവാനുള്ള ന്യായം അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് ‘ജന്മഭൂമിക്കുവേണ്ടി ഞാന്‍ സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തത് നിങ്ങള്‍ വിളമ്പുന്ന ഈ പണത്തിന് വേണ്ടിയായിരുന്നില്ല. അത് ഒരു മകന്റെ കടപ്പാട് മാത്രമാണ്’ (മാതൃഭൂമി). പ്രതികൂല സാഹചര്യങ്ങള്‍ മൂലം വിദ്യാഭ്യാസം തടസ്സപ്പെട്ടെങ്കിലും ആ കുറവ് പരിഹരിച്ചിരുന്നത് വായനയിലൂടെയായിരുന്നു. നിത്യവും വായനക്കായി അദ്ദേഹം സമയം നീക്കിവെച്ചിരുന്നു. നല്ല കര്ഷകന് കൂടിയായ അദ്ദേഹം എത്രതിരക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കൃഷിക്കായി സമയം കണ്ടെത്തിയിരുന്നു. ഏറ്റവും അടുത്ത പ്രവര്‍ത്തകര്‍ക്കുപോലും അദ്ദേഹത്തിന്റെ കാര്ഷികാഭിരുചി അത്ഭുതമുളവാക്കിയിരുന്നു. അദ്ധ്വാനിക്കുന്നതില്‍ അഭിമാനിച്ചിരുന്നു. പ്രശ്നങ്ങളെ അനായാസമായി നേരിടുന്നതില്‍ അദ്ദേഹം പ്രത്യേക പ്രാവീണ്യം നേടിയിരുന്നു.അതുകൊണ്ട് തന്നെയത്രെ വിഘ്നങ്ങളും വെല്ലുവിളികളും പറഞ്ഞറിയിക്കാൻ സാധിച്ചത്. പഴികളും വിഘ്നങ്ങളും അദ്ദേഹത്തെ തളര്‍ത്തിയിരുന്നില്ല. അദ്ദേഹം പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ് ചേര്‍ത്തലയില്‍ ശ്രീ. കെ. ജി. ഗോപാലകൃഷ്ണന് സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനമായിരുന്നു. ശ്രീ. കെ. ജി. യുടെ ചിത്രവും അനാഛാദനം ചെയ്തു.